This blog contains the random scribbles of "Nikhil Unnikrishnan".

The characters portraited here are completely imaginary.
Any resemblance noticed with any living or non-living
personalities is quite accidental and unintentional.

Hope you will enjoy your time here.

T E A M - R O L L I N G S . . . . . ! ! :) :) :) ! !



                 എല്ലാവര്ക്കും അവരുടെ ജീവിതത്തിലെ ഒരോ കാലഘട്ടങ്ങളോട് അവാച്യമായ ഒരു ആത്മബന്ധം ഉണ്ടാകും. അതില്‍ ഒന്ന് തീര്‍ച്ചയായും അവരുടെ വിദ്യാലയ കാലം ആയിരിക്കും. ഞാനും അതിനു ഒരു അപവാദമല്ല. എനിക്ക് ജീവിതത്തിന്റെ സുവര്‍ണ്ണ മുഹൂര്‍ത്തം എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ ഓടി വരുന്നത് എന്‍റെ കോളേജ് കാലഘട്ടമാണ്. ആദ്യായി വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്ന, ബാല്യം വിടപറയാന്‍ വിസ്സമ്മത്തിക്കുന്ന മനസ്സുള്ള ഒരു യുവാവായിരുന്നു അന്ന് ഞാന്‍, ഇന്നും, എന്നും !!

               ജീവിതം എന്‍റെ മുന്നില്‍ വെച്ച് നീട്ടിയ സ്വപ്നങ്ങള്‍ക്ക് വര്‍ണമേകാന്‍ എനിക്ക്  'എഞ്ചിനീയര്‍' എന്ന ലേബല്‍ അനിവാര്യമായ ഒരു ദുര്‍ബലനിമിഷത്തില്‍ ഞാന്‍ സ്വയം തിരഞ്ഞെടുത്ത തടവറ ആയിരുന്നു ആ നാല് വര്‍ഷത്തെ അജ്ഞാത വാസം. മനസ്സില്‍ സ്വപ്നങ്ങളും ആതാമാവില്‍ പ്രതീക്ഷകളും കുത്തി നിറച്ച ഒരു നാട്ടിന്‍പുറത്തുകാരന്‍ അന്ന് ആദ്യമായി ആ വിദ്യാലയത്തിന്റെ പടികള്‍ കയറി വന്നപ്പോള്‍ അവനെ എതിരേറ്റത് 'സീനിയേര്‍സ്' എന്ന ഓമനപേരില്‍ വിളിക്കുന്ന ചേട്ടന്‍മാരുടെ ശാരീരികവും മാനസികവും ആയ 'സാന്ത്വനങ്ങള്‍' ആയിരുന്നു. അതിന്‍റെ ഇടവേളകളില്‍ ഏതോ വിചിത്രഭാഷയില്‍ ആശയവിനിമയം നടത്തുന്ന പ്രൊഫസര്‍മാരും സാമാന്യം നന്നായി സാന്ത്വനിപ്പിച്ചു.

           നല്ല കളര്‍ HD പടം ആയിരുന്ന എന്‍റെ ജീവിതം ദൂരദര്‍ശന്‍ മാത്രം വന്നു പോകുന്ന ബ്ലാക്ക്‌ & വൈറ്റ് ടിവി ആവുന്നത് ഞാന്‍ നിസ്സഹായതയോടെ നോക്കി നിന്നു. സഹിക്കവയ്യാതെ ആ TV തന്നെ ഓഫ് ചെയ്താലോ എന്നാലോചിച്ചു ഇരിക്കുമ്പോളാണ് അവര്‍ എന്‍റെ അടുത്തേക്ക് വരുന്നത്, ക്ഷണിക്കാതെ, സ്വന്തം വീട്ടിലേക്ക് എന്ന പോലെ, പൂര്‍ണ്ണ സ്വാതന്ദ്ര്യത്തോടെ. അവര്‍ എന്‍റെ അതേ ജയിലില്‍, അതേ സെല്ലില്‍ ഇത്രയും കാലം ഇവരും ഉണ്ടായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയാതെ പോയല്ലോ എന്നോര്‍ത്ത് ഞാന്‍ ദുഖിച്ചു !

         കരടി, ചാത്തപ്പന്‍, പാണ്ടി, ബഗ്ഗി, ഇച്ചായന്‍, കുട്ടി, മൊട്ട ....... പിന്നെ ഈ മരമണ്ടന്‍ ഞാനും. ഞങ്ങള്‍ പിന്നെ അങ്ങോട്ട്‌ എന്തിനും ഒരുമിച്ചായിരുന്നു . ആരും കാണാത്തത് ഞങ്ങള്‍ കണ്ടു; ആരും പറയാന്‍ മടിച്ചത് ഞങ്ങള്‍ ഉറക്കെ പറഞ്ഞു; ആരും ചെയ്യാന്‍ പേടിച്ചത് ഞങ്ങള്‍ പരസ്യമായി ചെയ്തു; എല്ലാവരും പഠനത്തിനായി സമയം മാറ്റിവെച്ചപ്പോള്‍ ഞങ്ങള്‍ കുറച്ചു പേര്‍ അവിടെ മനസ്സ് തുറന്നു ജീവിച്ചു.

        ഈ വേറിട്ടു നില്‍ക്കല്‍ ഒരു ശീലമായപ്പോള്‍ ബാക്കി കോളേജ് മുഴുവന്‍ ഞങ്ങളെ "ടീം റോളിങ്ങ്സ്' എന്നു ഒരേ സ്വരത്തില്‍ വിളിക്കാന്‍ തുടങ്ങി. പക്ഷെ , ആ സ്വഭാവ സവിശേഷതയെ 'വ്യക്തിത്വം ' എന്നു  വിളിക്കാനാണ് എനിക്കിഷ്ട്ടം .

          വിപ്ലവം മലയാളിയുടെ രക്തത്തില്‍ ഉള്ളതാണല്ലോ; ആ രക്തത്തിളപ്പും , സ്വതസിദ്ധമായ വിവരമില്ലായ്മ കൊണ്ടുള്ള ധൈര്യക്കൂടുതലും , അനീതിക്കെതിരെ ശബ്ദമുയര്‍ത്താനുള്ള പ്രായത്തിന്റെ വെമ്പലുംകൂടെ സമാസമം സംഗമിച്ചപ്പോള്‍  ഞങ്ങള്‍ റിബലുകള്‍ ആയി മുദ്രകുത്തപ്പെട്ടൂ. എല്ലാ വിപ്ളവ കരികളെയും പോലെ ഞങ്ങള്‍ക്കും പലതവണ ആ വിദ്യാലയത്തിന്‍റെ ചുവരുകള്‍ അയിത്തം കല്‍പ്പിച്ചു . ആ മതില്ക്കെട്ടുകളുടെ ഉര്‍വശീശാപം ഞങ്ങള്‍ക്ക് തുറന്നു തന്നത്  സ്വതന്ത്രചിന്തയുടെ ഒരു അനന്ത വിഹായുസ്സയിരുന്നു. ശുദ്ധവായു ലഭിച്ച ആസ്മാരോഗിയെ പോലെ ഞങ്ങള്‍ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു.

         അധികകാലം ഞങ്ങളെ തളച്ചിടാന്‍മാത്രം കെല്‍പ്പുള്ള കൂച്ച് വിലങ്ങുകള്‍ അവിടെ അന്നില്ലായിരുന്നു. ഒടുവില്‍ 'രാജാവ്‌ നഗ്നനാണ് ' എന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞു; ചിലര്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചു. ചിലര്‍ അറിയാതിരിക്കാന്‍ കണ്ണുകളും കാതുകളും ബോധപൂര്‍വം കൊട്ടി അടച്ചു .

          ആ നാലുവര്‍ഷങ്ങളില്‍ ജീവിത പാഠം നന്നായി പഠിച്ചു ഞങ്ങള്‍ പല വഴികളില്‍ സഞ്ചാരം തുടങ്ങി. വളഞ്ഞു പുളഞോഴുകിയ ജീവിതങ്ങള്‍ പിന്നെ സന്ധിക്കുന്നത് ബാംഗ്ലൂര്‍ എന്ന അധിതി മന്ദിരത്തിലാണ്. കാലചക്രത്തിന്റെ കറക്കത്തില്‍ പലരും അനിവാര്യമായ മാറ്റങ്ങള്‍ക്ക് വിധേയരായി. എന്നാല്‍ മാറാത്ത ഒന്ന് ഉണ്ടായിരുന്നു ; എല്ലാവരും ചെല്ലപേരായി വിളിച്ച ആ    ' റോളിങ്ങ്സ്  '.

          പുതിയ വഴികള്‍ തേടിയ എന്നിലെ സഞ്ചാരി പുതിയ മേച്ചില്‍പുറങ്ങള്‍ തേടി യാത്രതുടര്‍ന്നു. പല യാത്രികരും കൂടെ കൂടി എങ്കിലും യാത്രയുടെ വേഗവും ദൂരവും കൂടെ നിര്‍ത്തിയത് വിരലില്‍ എണ്ണാവുന്ന കുറച്ചു പേരെ മാത്രമാണ്.  അവരില്‍  എല്ലാം ഞാന്‍  ആ  റോളിഗ്സിനെ തിരഞ്ഞു നടന്നു . സഹയാത്രികരുടെ തലമുറകള്‍ കഴിഞ്ഞിരിക്കുന്നു . മുഖങ്ങള്‍ വന്നു പോയ ഒരു സ്റ്റുഡിയോ ക്യാമറ പോലെയാണ് ഇന്നു എന്‍റെ മനസ്സ് .


         ചില ചിത്രങ്ങള്‍ മാത്രം മായാതെ പതിഞ്ഞിരിക്കുന്നു . ചിലത് മറവിയുടെ മാറാലക്കെട്ടുകളില്‍ ഒളിഞ്ഞു കിടക്കുന്നു . ജീവിതം ഒരിക്കലും മായാത്ത സ്മരണയുടെ ശിലാഫലകമാണ്  എന്ന തിരിച്ചറിവ് മാത്രം കൈമുതലായുണ്ട്‌.  മുഖങ്ങള്‍ ഇങ്ങനെ വന്നു പോകുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ ഞാനായി ജീവിച്ച എന്‍റെ സുവര്‍ണ്ണ കാലഘട്ടം മറക്കുമായിരിക്കാം ; പക്ഷെ , എനിക്ക് അതൊരിക്കലും മറക്കണ്ട .


      ഒടുക്കം സമുദ്രത്തില്‍ ലയിക്കുന്ന അരുവിയിലെ ഒരു ചെറു നീര്‍ക്കുമിള പോലെ ഞാന്‍ ഇന്നും ഒഴുകിക്കൊണ്ടേയിരിക്കുന്നു .  അറിയാത്ത മഹാസമുദ്രങ്ങളെക്കാള്‍  എന്നും എനിക്കിഷ്ട്ടം എന്നെ തഴുകി ഒഴുകുന്ന എന്‍റെ നിളയെയാണ്  .




                                                                                                         സ്വന്തം,
                                                                                                         നിഖില്‍.

         

1 comment:

  1. Hi, Came across your blog accidentally.. But I really loved reading it.. Its really interesting and enjoyable.. :) Keep writing.. Good luck.. :)

    ReplyDelete