This blog contains the random scribbles of "Nikhil Unnikrishnan".

The characters portraited here are completely imaginary.
Any resemblance noticed with any living or non-living
personalities is quite accidental and unintentional.

Hope you will enjoy your time here.

സ്മരണകളുടെ കൊതുമ്പുവള്ളത്തിലൂടെ ..........



                                             ' ലോണാവാല ' , മുംബൈ പൂണെ ഹൈവേയിലെ അതിമനോഹരവും ശാന്തസുന്ദരവുമായ ഭൂപ്രദേശം. അവിടെ എന്നും മഴയാണ്. അവള്‍ക്കെന്നും നനഞ്ഞു വിറച്ചു സ്വന്തം തലമുടികള്‍ കാറ്റത്തുലച്ചു നാണം കുണുങ്ങി ഇരിക്കാനാണ് ഇഷ്ട്ടം. അത് കാണാന്‍ വരുന്നവരുടെ എണ്ണം അനുദിനം പെരുകുകയുമാണ്. ആദ്യമായി ഞാന്‍ അവളെ കാണുന്നതും അവിടെ വെച്ചാണ്. ചീറിപ്പായുന്ന ഒരു വോള്‍വോ ബസ്സിന്റെ നിര്‍ലോപ പ്രയാണത്തിന്റെ ഇടവേളകളില്‍ എപ്പോഴോ എന്നിലെ അനാവശ്യമായ ജലാംശം ഭൂമി ദേവിക്ക് സമ്മാനിക്കാന്‍ ഇറങ്ങിയതായിരുന്നു അന്ന് ഞാന്‍... കോടികള്‍ വിലമതിക്കുന്ന വോള്‍വോയുടെ മനുഷ്യ നിര്‍മിത ശീതളച്ചായ പരമാനന്തമാണെന്നു തെറ്റിദ്ധരിച്ചു അതില്‍നിന്നും പുറത്തിറങ്ങാന്‍ ഞാന്‍ ഒരു വേള മടി കാണിചിരുന്നെങ്കില്‍  ഒരു പക്ഷെ അവളുടെ നേര്‍ത്ത തലോടലില്‍ ഞാന്‍ അലിഞ്ഞു ഇല്ലാതാകില്ലായിരുന്നേനേ!

                                       പച്ചപരവതാനി വിരിച്ചു സ്വയം നനഞ്ഞു, വരുന്നവരെ നനച്ചു ഉല്ലസിക്കുന്ന ലോനാവാലക്കൊരു തൊടുകുറി പോലെ ഒരു ചുവന്ന ചുരിദാര് അണിഞ്ഞു അലക്ഷ്യമായ മുഖഭാവത്തോടെ പാറിപ്പറന്ന തലമുടി കൈകൊണ്ടു ചേര്‍ത്ത് പിടിച്ചു പ്രക്രിതിയോടലിഞ്ഞു നില്‍ക്കുന്ന അവളെ ആയിരുന്നു ലോണാവലയെക്കാള്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചത്, എന്നെയും!! അങ്ങനെ പ്രകൃതി ഭംഗി ആസ്വദിച്ചു നിന്ന എന്നെ നൈമിഷികമാണ് ഭൌതിക സൌന്ദര്യം എന്നോര്മപ്പെടുതിയത് ബസ്‌ കോണ്ടുക്ടരുടെ ആര്‍ത്തനാദമായിരുന്നു.മനസില്ലാമനസ്സോടെ ഞാന്‍ വീണ്ടും ബസ്സില്‍ കയറി എന്റെ യാത്ര തുടര്‍ന്നു. അപ്പോയും അവള്‍ എന്തോ നോക്കി അവിടെ നില്‍പ്പുണ്ടായിരുന്നു. എന്റെ കാഴ്ചയുടെ സീമകളെ ബസ്‌ ലങ്ഘിക്കുംവരെ എന്റെ നയനങ്ങള്‍ അവള്‍ക്കായി ഞാന്‍ സമര്‍പ്പിച്ചു. നിസ്വാര്‍ത്ഥമായി   പുരുഷന്മാര്‍ ചെയ്യുന്ന ഒരേ ഒരു കാര്യം വായനോട്ടമാണോ എന്ന് ഒരു വേള ഞാന്‍ ശങ്കിച്ചു.

                                   മാസങ്ങള്‍ കഴിഞ്ഞു. വീണ്ടും ഞാന്‍ ലോണാവാല വഴി എന്‍റെ ജീവിത നൗക തുഴഞ്ഞു പോകുകയായിരുന്നു. ഇത്തവണ ബസ്സില്‍ അല്ല മറിച്ചു കാറില്‍ ആണെന്ന് മാത്രം. ഹൈവേ ഡ്രൈവിംഗ് എന്നും എനിക്കൊരു ഹരമായിരുന്നു. സാധാരണ എന്‍റെ സഹചാരിയായി ആരെങ്ങിലും കാണും. എന്നാല്‍ ഇത്തവണ ഒറ്റക്കുള്ള യാത്ര ആയതിനാല്‍ ഞാന്‍ തികച്ചും ക്ഷീണിതനായിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെടുന്നത് എന്നും ഒരു വേദനയാണ്, അത്  കരുതി എന്‍റെ സുഹൃത്തുക്കളെ എന്‍റെ ജീവിതത്തിലേക്ക് അനാവശ്യമായി വലിച്ചിഴക്കാന്‍ ഞാന്‍ തല്പ്പര്യപ്പെട്ടിരുന്നില്ല. എന്‍റെ  വേദനകള്‍ എന്നും എന്‍റെ സ്വകാര്യ സമ്പത്താണ്‌.....; എല്ലാ  ചിരിക്കുന്ന  ചിരിപ്പിക്കുന്ന  മുഘങ്ങള്‍ക്ക്  പിന്നിലും  ഒട്ടും ചിരിക്കാത്ത  ചിരിപ്പിക്കാത്ത  ഒരു മനസ്സുണ്ട്; അത്  മനസ്സിലാക്കാന്‍  ആരും  മെനക്കെടാറില്ല്യ എന്നതൊരു പച്ചയായ  പരമാര്‍ത്ഥം  മാത്രം. എന്റെ സുഹൃത്തുക്കള്‍  പലരും എന്നെപോലെ അല്ല ഇപ്പോള്‍; സ്വന്തം മനസ്സും മനസാക്ഷിയും പലരുടെയും മുന്‍പില്‍ അടിയറവു വെച്ചുകഴിഞ്ഞവരാണവര്‍;. ഇനിയും പല അങ്കങ്ങള്‍ക്കും ബാല്യം അവശേഷിക്കുന്ന, ആര്‍ക്കുമുന്പിലും കീഴടങ്ങാന്‍  പാകമാകാത്ത മനസ്സുള്ള എന്‍റെ കൂടെ അവരെ കൂടെ കൊണ്ടുവരാന്‍ ഞാന്‍ ഒരു ക്രൂരനും അല്ലേ അല്ല. ഞാന്‍  എന്നും  പവങ്ങളിലെ പാവപ്പെട്ടവനായിരുന്നല്ലോ.


                                അങ്ങനെ വീണ്ടും ലോനാവാല യില്‍ ഞാന്‍ എത്തി. എന്നത്തേയും പോലെ അന്നും അവള്‍ നീരടുകയായിരുന്നു. അവിടെയുള്ള സന്ദര്‍ശകര്‍ക്കിടയില്‍ ഞാന്‍ എന്‍റെ ചുവന്ന ചുരിദാര്‍ അണിഞ്ഞ ഉണ്ടാക്കണ്ണിയെ തിരയുകയായിരുന്നു. അവളോട്‌ അവിടെ കത്ത് നില്ക്കാന്‍ പറഞ്ഞ പോലെ ആയിരുന്നു എന്‍റെ നോട്ടം.എന്നും അവിടെ വന്നു നില്ക്കാന്‍ അവള്‍ക്കു മാനസികമായി തകരാറൊന്നുംഇല്ലല്ലോ ! തെല്ലൊരു നിരശയോടെ ഞാന്‍ യാഥാര്ത്യത്തിലേക്ക് മടങ്ങി വന്നു. അവളില്ലാത്ത ലോണാവാല എന്തോ എനിക്ക് അസ്വസ്ഥതകള്‍ മാത്രമാണ് തന്നത്. അധിക സമയം അവിടെ ചിലവഴിക്കാന്‍ നില്‍ക്കാതെ ഞാന്‍ യാത്ര തുടര്‍ന്നു. ഒരു ഇരുപതു കിലോമീറ്റര് പോയിക്കാണും; വഴിവക്കില്‍ കേടായി കിടക്കുന ഒരു വോള്‍വോ. അതിനു ചുറ്റും അക്ഷമരായി കത്ത് നില്‍ക്കുന്ന ഒരു പറ്റം ജനങ്ങള്‍. എന്‍റെ കാറിനു നേരെ കൈ വീശി ആ ബസ്‌ ഡ്രൈവര്‍ ചാടി വീണു. എന്‍റെ കാറിനു പുറകില്‍ ഒരു മിനി ബസ്‌ വന്നു നില്‍ക്കുന്നത് ഞാന്‍ കണ്ടു. വോള്‍വോയിലെ ഭൂരിഭാഗം ആളുകളും അതില്‍ കയറാന്‍ തിരക്ക് കൂട്ടി.  ബാക്കി ആയത് നാലഞ്ചു പേരാണ്. അപ്പോഴേക്കും ഡ്രൈവര്‍ മറ്റൊരു കാരുകാരനെ കൂടെ തടഞ്ഞു നിര്‍ത്തിയിരുന്നു. അതില്‍ കഴിയാവുന്നത്ര ആള്‍ക്കാരെ കുത്തി കയറ്റി അയാള്‍ ബാക്കി ഉള്ള ഒരാളോട് എന്‍റെ വണ്ടി ചൂണ്ടിക്കാട്ടി. അപ്പോഴാണ്‌ ഞാന്‍ ആ ബസ്സിന്റെ സൈഡില്‍നിറഞ്ഞ മിഴികളുമായി ഒരു പെട്ടിയും കേട്ടിപ്പിടിചിരിക്കുന്ന ഒരു മഞ്ഞച്ചുരിദാറുകാരിയെ കണ്ടത്. ആ നനഞ്ഞ ഉണ്ടാക്കണ്ണ്‍കള്‍  എനിക്ക് സുപരിചിതമായിരുന്നു...... അതെ അത് അവളായിരുന്നു. ഉദയ സൂര്യന്റെ തേജസ്സോടെ എന്‍റെ മനോമണ്ഡലം കീഴ്പെടുത്തിയ ലോണാവാലയുടെ തിലകക്കുറി.

                        അങ്ങനെ അവളെയും ആ അവിസ്മരണീയ  സന്ദര്‍ഭത്തില്‍ അധികപ്പറ്റായ ഒരു യുവാവിനേയും കയറ്റി ഞാന്‍ യാത്ര തുടര്‍ന്നു. റോഡ്‌ പുറകിലാണ് എന്ന ഭാവത്തിലായിരുന്നു എന്‍റെ ഡ്രൈവിംഗ്. കുറച്ചു ദൂരം പോയപ്പോള്‍ അവളുടെ ഫോണ്‍ ശബ്ദിച്ചു. " അമ്മെ ഒരു കാര്‍  കിട്ടി. അതില്‍ വന്നുകൊണ്ടിരിക്ക്യാണ്, ആളെ കണ്ടിട്ട് മന്യനാണെന്ന് തോന്നുന്നു, എത്തിയിട്ട് വിളിക്കാം." മോനേ മനസ്സില്‍ ഒരായിരം ലഡ്ഡു പൊട്ടി. അവള്‍ മലയാളി ആയിരുന്നോ ദൈവമേ ! മൂപ്പര്‍ ചിലപ്പോള്‍ അങ്ങനെ ആണ്. സ്വപ്നത്തേക്കാള്‍ മനോഹരമായ യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് വെച്ച് നീട്ടും. അപ്പോള്‍ ഒരു കാര്യവുമില്ലാതെ എന്‍റെ ഫോണും ചിലച്ചു. ജോസഫ്‌, എന്‍റെ സുഹൃത്താണ്. ഞാന്‍ ഫോണ്‍ എടുത്തു. "എന്താ അളിയാ, ഞാന്‍ എത്തിയിട്ടില്ല;ലോണാവാല കഴിഞ്ഞതേ ഉള്ളു; നീ പോയി  ആഹാരം കഴിച്ചോളു ". ആ ഫോണ്‍ കട്ട്‌ ചെയ്തതും പുറകില്നിന്നൊരു കിളിനാദം; "മലയാളി ആണല്ലേ? എന്താ പേര്? നാട്ടില്‍ എവിടെയാ? എങ്ങോട്ടാ പോകുന്നെ? " ചോദ്യശരങ്ങള്‍ എന്‍റെ നേര്‍ക്ക് പാഞ്ഞു വന്നു. അവളുടെ കണ്ണില്‍ ഒരു തിളക്കം, ഞാന്‍ മലയാളി അന്നെന്നറിഞ്ഞ സന്തോഷമാണ്, ഒരു പ്രൊടെക്റ്റഡ് ആയ ഫീലിംഗ് ആ കണ്ണുകളില്‍ ഞാന്‍ വായിച്ചു. ഞാന്‍ എന്‍റെ പേര് പറഞ്ഞു,തൃശ്ശൂരാണ് നാട്, മുംബൈ വരെ പോകുകയാണെന്ന് അറിയിച്ചു. "മുംബയില്‍ എവിടെയാ?" ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല്യ.

"സന്തക്രുസ് ഈസ്റ്റ്‌";
"ഞാന്‍ ബാന്ദ്ര വെസ്ടിലാണ്, വാടര്‍ഫീല്‍ഡ് റോഡില്‍, ഗ്ലോബസിന്റെ അടുത്ത്".

 ഗ്ലോബസ്‌ അവിടുത്തെ അറിയപ്പെടുന്ന ഒരു ഷോപ്പിംഗ്‌ മാള്‍ ആണ്.
 "ഹോട്ടല്‍ മെട്രോ പാലസിന്റെ അടുത്തല്ലേ?" ഞാന്‍ ചോദിച്ചു.

"അതുതന്നെ; ബുധിമുട്ടില്ലെങ്കില്‍  എന്നെ അതിന്റെ മുന്‍പില്‍ ഒന്ന് കൊണ്ട് വിടാമോ? ഇപ്പോഴേ ഏഴുമണി ആയി."

ഇനിയും ഏകദേശം നൂറുകിലോമീറ്റര്‍ പോകാനുണ്ട്. ആ കുട്ടി പറഞ്ഞ സ്ഥലം എന്‍റെ സ്ഥലത്തുനിന്നും കഷ്ട്ടി ആറു കിലോമീട്ടറേ  ഉള്ളു. ചേതമില്ലാത്ത ഉപകാരമല്ലേ,ഞാന്‍ സമ്മതിച്ചു. കൂടെ ഉള്ളവനെ കലംബോളിയില്‍  ഇറക്കി ഞങള്‍ യാത്ര തുടര്‍ന്നു. എന്നെ ഡ്രൈവര്‍ അക്കാതിരിക്കാനായിരിക്കണം ആ നാരീരത്നം മുന്‍സീറ്റില്‍ ഇരിപ്പുറപ്പിച്ചു. ആദ്യമായി ഞാന്‍ നെഞ്ചിടിപ്പോടെ കാര്‍ ഓടിച്ചത് അന്നായിരുന്നു. ആ നാല്‍പ്പതു കിലോമീറ്റര്‍ 40 യുഗങ്ങള്‍ പോലെ എനിക്ക്  തോന്നി. ആദ്യമായി റോഡില്‍ കുറച്ചുകൂടെ ട്രാഫിക്‌ ഉണ്ടായിരുന്നെങ്ങില്‍ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ച നിമിഷങ്ങള്‍ .......

"എന്താ പേര് "
"മായ R മേനോന്‍ "
"ശരിക്കും തിരുവല്ല  ആണ് സ്ഥലം. വളര്‍ന്നതെല്ലാം തിരുവനന്തപുരത്താ; ഇപ്പോ അച്ഛന്‍ മുംബൈക്ക് ട്രാന്‍സ്ഫര്‍ ആയി. റിട്ടയര്‍ ആകാന്‍ ഇനി 2 വര്‍ഷമേ ഉള്ളു. "

എന്ത് ചെയ്യുന്നു ?
"ബാംഗ്ലൂരില്‍ വര്‍ക്ക്‌ ചെയ്യാണ്‌........; കഴിഞ്ഞ ആഴ്ച ജോയിന്‍ ചെയ്തെയുള്ളൂ;  പഠിച്ചത് കൊല്ലം  അമൃതയില്‍. ആണ്. വള്ളിക്കാവ്  അറിയില്ലേ; അമൃതാനന്ദമയി ആശ്രമത്തിനു അടുത്താ;  അവിടെ ഹോസ്റ്റലില്‍ അയിരുന്നു ..... !!!"

എന്‍റെ  ചെറിയ ചോദ്യത്തിനുള്ള ആ വളരെ  ചെറിയ ഉത്തരം  കേട്ടപ്പോള്‍ 'ആലിബാബയും 41 കള്ളന്മാരും' എന്ന  പുസ്തകം വായിച്ച  പ്രതീതി ആയിരുന്നു എനിക്ക് . തികച്ചും ഒരു അപരിചിതത്വം ഇല്ലാത്ത, തികഞ്ഞ നിഷ്കളങ്കതയാണ് ആ ഉല്‌പ്പല നേത്രങ്ങളില്‍ ഞാന്‍ വയിചെടുത്തത്. ആ  നിഷ്കളങ്കത തന്നെയായിരുന്നു  അവളുടെ ശക്തിയും സൌന്ദര്യവും. അതിനു മുന്‍പില്‍ അസുരനും സന്യാസി ആകുന്നു, കൊലയാളിയും നിര്‍നിമേശനായ പിഞ്ചുപൈതലാകുന്നു,വൃദ്ധനും യുവാവാകുന്നു ; ഞാന്‍ തികച്ചും  അസ്വസ്ഥനകുക്ന്നു! തികച്ചും യാന്ദ്രിമായി വാഹനം മുന്നോട്ടു നീങ്ങിക്കൊണ്ടേയിരുന്നു ; കുത്തേറ്റു വീണ സൂര്യന്‍റെ രക്തം തളംകെട്ടിനിന്ന അഭ്രപാളികള്‍ക്ക്താഴെ   കറുത്ത പട്ടില്‍ ചുകപ്പു പരവതാനി വിരിച്ച വാഹനങ്ങളുടെ പിന്‍ നിലാവിനേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത് ഇടക്കിടെ മിന്നിമറയുന്ന പ്രഭാപൂരത്തില്‍ എരിഞ്ഞടങ്ങുന്ന അവളുടെ  കണ്ണുകളിലെ സാഗരശാന്ദതയാണ്.

     ആ ആത്മനിര്‍വൃതിയുടെ പരമാനന്ദം ഉണ്ണാന്‍ അധികനേരം എനിക്ക് സാധിച്ചില്ല. മുത്തശ്ശിക്കഥകളിലെ രാജകുമാരിയെ സ്വന്തമാക്കി എഴാം കടലിനക്കരെ ഉള്ള ദ്വീപിലേക്ക് പോയ രാജകുമാരനെപ്പോലെ  അവളെയും കൂട്ടി വാശി ബ്രിഡ്ജ് താണ്ടി ഞാന്‍ സമുദ്രം കീഴടക്കി സധൈര്യം മുന്നോട്ടു നീങ്ങി. പാലത്തിനു താഴെഉള്ള ആഴക്കടളിനെക്കാള്‍ അഗാഥമായിരുന്നു എനിക്ക്  ഞങ്ങള്‍ക്കിടയില്‍ ഉള്ള ആ 2 അടി ദൂരം. കലിങ്ക എത്തുമ്പോഴേക്കും എന്‍റെ  ഹൃദയതാളം ഉച്ചസ്ഥായിയില്‍ എതിയിരുന്നു. അധികം വൈകാതെ ഞാന്‍ അവളുടെ അപ്പാര്‍ട്ട്മെന്‍ടിന്‍റെ മുന്‍പില്‍ എത്തി. മകളുടെ വരവും കത്ത് ആ വത്സല മാതാവും സ്നേഹസമ്പന്നനായ പിതാവും കാത്തിരിപ്പുണ്ടായിരുന്നു. മകളെ ശാരീരിക, മാനസിക, സാംസ്‌കാരിക ദുഷ്കീര്‍ത്തി വരുത്താതെ വീട്ടില്‍ എത്തിച്ച അപരിചിതനായ യുവവിനോടുള്ള ആദരവു അവരുടെ സ്വരങ്ങളില്‍ നിറഞ്ഞുനിന്നു.
അര്‍ഹിക്കാത്ത അങ്കീകാരങ്ങള്‍ വ്യക്തിത്വത്തില്‍ പുരളുന്ന കറുത്ത ചായക്കൂട്ടുകളാണ് എന്ന് തിരിച്ചറിഞ്ഞ ഞാന്‍ അധികസമയം അവരുടെ സ്വസ്ഥതയെ വൃണപ്പെടുത്തിയില്ല. ഇറങ്ങാന്‍ നേരത്ത് അവളുടെ കണ്ണുകളില്‍ അനിര്‍വചനീയമായ  ഇതുവരെ  എനിക്ക് വായിച്ചെടുക്കാന്‍ വേണ്ടി ആരും എഴുതാത്ത ഒരു അവാച്യഭാവമായിരുന്നു; അതൊരു പിന്നീട് ഒരു ലഹരിയായി, അഭിവാഞ്ചയായി എന്നെ പിന്നെയുള്ള  ഒരുപാട് ഏകാന്ത സഞ്ചാരങ്ങളില്‍  തലോടിക്കൊണ്ടിരുന്നു .

                 എന്നിലെ ഏകാന്ത പഥികന്‍ സജ്ഞരിച്ചുകൊണ്ടേയിരുന്നു. മറക്കാത്ത ഓര്‍മകള്‍ക്ക് വെള്ളപൂശാന്‍ ഒരു നല്ല ഉപാധിയാണ് യാത്ര എന്നാരോ പറഞ്ഞത് ഓര്‍മ വന്നു. നവനവോന്മേഷ  ശാലിനീ പ്രജ്ഞകള്‍ വന്നുമൂടുന്ന മനസ്സില്‍ വിസ്മൃതിയുടെ മാറാലക്കെട്ടുകള്‍ അടിയുമെന്നത് വെറും മിഥ്യാധാരണയാണ് എന്നതൊരു പുതിയ തിരിച്ചറിവായിരുന്നു. രാജസ്ഥാനിലെ പൊടിക്കാറ്റേല്‍ക്കുന്ന പിലാനി മരുഭൂമിയിലെ ഒട്ടകങ്ങള്‍ക്കു നടുവില്‍ കുടങ്ങളില്‍ ദാഹജലം എന്തിവരുന്ന ഗ്രാമീണയുവതിയില്‍, ഇന്ദ്രപ്രസ്ഥത്തിലെ തിരക്കേറിയ കാന്നോട്ട്പ്ലേസിലെ നാനാമതസ്ഥരുടെ ലളിത്യമരുളുന്ന നിത്യഹരിത തെരുവുകളില്‍,  പൂര്‍ണചന്ദ്രികയില്‍ സ്വയമലിഞ്ഞു ആ ചന്ദ്രികാശോഭയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന താജ്മഹാളിനെ തഴുകിത്തലോടി ഒഴുകുന്ന യമുനാനദിക്കരയില്‍, പറങ്കിപ്പടയുടെ തിരുശേഷിപ്പുകള്‍ മാറിലണിഞ്ഞു പുത്തന്‍ സംസ്ക്കാര ശൂന്യതയില്‍ അഴിഞ്ഞാടുന്ന ഗോവന്‍ തീരങ്ങളില്‍,   പച്ചപ്പട്ടുടയാടപൂണ്ടോരുടലില്‍ തോടുകുറിയായ് വിരാചിക്കുന്ന കുട്ടനാടന്‍ കായലോളങ്ങളില്‍, അവളുടെ ആ കണ്ണുകള്‍ എന്നെ വേട്ടയാടി.

      വര്‍ഷം ഒന്ന് രണ്ടു കടന്നുപോയി . അങ്ങനെ താല്‍ക്കാലികമായി യാത്രകള്‍ക്ക് വിരാമമിട്ടു ജോലിയില്‍ ശ്രദ്ധചിലത്തി ഒതുങ്ങിക്കൂടുന്ന ഞാന്‍ എന്നത്തേയും പോലെ മഞ്ഞുമാസകുളിര്‍മയില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന പൂന്തോട്ടനഗരിയിലെ എന്റെ സ്വന്തം ഓഫീസില്‍ എത്തിയതായിരുന്നു അന്നും. ജോലിസമയത്തെ വിരസത മാറ്റാന്‍ ഒരു കപ്പു കാപ്പിയുമായി ഉലാത്തുക പതിവായിരുന്നു. അപ്പോളാണ് എന്‍റെ തിരക്കേറിയ ഉറ്റമിത്രങ്ങളുമായും വത്സല മാതാവുമായും കുശലസംഭാഷണങ്ങളില്‍ വ്യാപൃതനാകാറുള്ളത്.  അന്ന് പതിവിനുവിപരീതമായി എന്‍റെ ഫോണ്‍ ശബ്ദിച്ചില്ല. കാര്യാലയത്തിലെ ഇടനാഴികള്‍ മൗനവൃത്തത്തില്‍ ആയിരുന്നു അന്ന്. എങ്ങും ശാന്തത !ഞാന്‍ അതില്‍ സ്വയമലിഞ്ഞു നിലക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ മറ്റൊരു അറ്റത്തുനിന്നും എന്നപോലൊരു പൊട്ടിച്ചിരി എന്‍റെ  കര്‍ണപുടങ്ങളെ തഴുകി.
സംഭാഷണ ഭാഷ ശുദ്ധ മലയാളം; എവിടെയോ എവിടെയോ കേട്ടുമറന്ന  സംഭാഷണ  ശൈലി. ആ ശബ്ദം എന്നിലേക്ക് അടുത്തടുത്ത്‌ വന്നു.

      നിഷ്കളങ്കമായ കൌതുകത്തോടെ ആ വാഗ്ധരണീശ്രോതസ്സിലേക്ക് ദ്രിഷ്ട്ടി പായിച്ച ഞാന്‍ കണ്ടത് എന്‍റെ സ്വച്ചന്നജീവനെ തെല്ലോരിട സൂചിമുനയില്‍ നിര്‍ത്തിയ ഉണ്ടക്കണ്ണ്‍കളേയാണ്. അവ എന്നെ തിരിച്ചറിയുക പോലും ചെയ്യാതെ മറ്റേതോ ലോകത്ത് വിരാചിക്കുന്നുണ്ടായിരുന്നു. അതെന്നില്‍ ഉളവാക്കിയ അത്ഭുതം  ചെറുതല്ല.  അങ്ങനെ പലതവണ ആ കണ്ണുകളുടെ ഘോഷയാത്ര എന്‍റെ മുന്‍പില്‍ അരങ്ങേറി. പിന്നെ ഞാനും അത് ശ്രദ്ധിക്കാതെയായി. അങ്ങനെയിരിക്കെ മറ്റൊരു തണുത്ത തണുത്ത വെളുപ്പാംകാല കാപ്പിയുടെ നിര്‍വൃതിയില്‍  ഞാന്‍ മനസ്സിനെ അഴിച്ചുവിട്ടു നില്‍ക്കവേ എന്നെ ആരോ പുറകില്‍നിന്നു വിളിച്ചു.

   "നിഖിലല്ലേ ? എന്നെ ഓര്‍മയുണ്ടോ ?"
ആ ഉണ്ടക്കണ്ണ്കള്‍ ഇത്ര അടുത്ത് കാണുന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല്യ. ഞാന്‍ ചുറ്റും നോക്കി, എന്നെ തന്നെയാണ് എന്ന് ഉറപ്പുവരുത്തി.

"സുഘമാണോ?"

"സുഖം. എനിക്ക് സംശയം ഉണ്ടായിരുന്നു ആള് മാറിയോ  എന്ന്."

ഞാന്‍ ഉത്തരം  ഒരു ചിരിയില്‍ ഒതുക്കി.

"സംസാരിക്കണം എന്ന് കരുതി രണ്ടു മൂന്നു തവണ; പിന്നെ മനസ്സിലയില്ലെങ്ങിലോ എന്ന് വിചാരിച്ചു"

ആ കണ്ണുകള്‍ ഒരായിരം വര്‍ഷം കഴിഞ്ഞാലും ഞാന്‍ മറക്കില്ല എന്ന് പറയണം എന്നുണ്ടായിരുന്നു ; പറഞ്ഞില്ല്യ.

"അച്ഛനും അമ്മയ്ക്കും സുഘമല്ലേ ?" ഞാന്‍ ചോദിച്ചു.

"സുഖം . അവരെപ്പോഴും പറയാറുണ്ട്. ഞാന്‍ ഒത്തിരി അന്വേഷിച്ചിരുന്നു ഇയാളെ, പക്ഷെ എവിടെയാണെന്നോ ആരാണെന്നോ അറിയാതെ .....  ഒരു ഫോണ്‍ നമ്പര്‍ പോലും തരാതെ പോയതല്ലേ; ഞാന്‍ പല മുഖങ്ങള്‍ക്ക് നടുവിലും തിരഞ്ഞിരുന്നു"

ഞാന്‍ നിര്‍വികാരനായി മന്ദഹസിച്ചു. എന്‍റെ തിരച്ചിലിന്‍റെ വ്യാപ്തി ഞാന്‍ അറിക്കാന്‍ പോയില്ല്യ. എന്നും മനസ്സിലുള്ള മുഖത്തെ  എന്തിനു  തിരയണം !!

"നാളെ എന്‍റെ മകന്‍റെ ഒന്നാം പിറന്നാളാണ്; ബുധിമുട്ടാകില്ലെങ്കില്‍ വീട് വരെ വരൂ, വീക്ക്‌എന്ഡ്   അല്ലെ; ചെറിയ ഒരു പാര്‍ടി ഉണ്ട്. അടുത്ത ആള്‍ക്കാര്‍ മാത്രമേ ഉള്ളു ... ... "

"അതിനെന്താ, ഇപ്പോഴും മാരുതി നഗറില്‍ അല്ലെ താമസം ?"

"അതെ"

"എന്താ മോന്‍റെ  പേര് ? "

അവള്‍ എന്നോട് പേര് പറഞ്ഞു. അപ്പോള്‍ ആ കണ്ണുകളില്‍ ഞാന്‍ കണ്ടു,അന്ന് അവസാനമായി അവളെ കണ്ടപ്പോള്‍  കണ്ട അതേ അവാച്യ ഭാവത്തിന്‍റെ തിരനോട്ടം.

[മകന്‍റെ പേര് എന്താണെന്നു ഞാന്‍ ഇനിയും പറയേണ്ടതില്ലല്ലോ !]

 അത്രയും പറഞ്ഞു അവള്‍ നടന്നു നീങ്ങി; ഓര്‍മയുടെ പടവുകള്‍ ഒരു  കാതം  പുറകിലേക്ക്‌  താണ്ടി നിര്‍വികാരനായി ഞാനും  ........








                                                                                                          -   സ്വന്തം  നിഖില്‍.